Monday, November 28, 2011

വിജയശ്രീയുടെ ആത്മഹത്യ കൊലപാതകമോ?ജയരാജിന്റെ നായിക വിവാദമാകുന്നു!.



മലയാളത്തിലെ മര്‍ലിന്‍ മണ്‍റോ എന്നറിയപ്പെടുന്ന വിജയശ്രീ മരണമടഞ്ഞിട്ട് കഴിഞ്ഞ മാര്‍ച്ച് 17ന് 35 വര്‍ഷങ്ങൾ കഴിഞ്ഞു. നടി ആത്മഹത്യ ചെയ്തതാണെന്നാണ് ഇതുവരെയുള്ള പ്രചാരണമെങ്കില്‍ നടിയെ കൊന്നതാരെന്ന ചോദ്യമാണ് ഇപ്പോള്‍ മലയാളികള്‍ ഉന്നയിക്കുന്നത്. അതിനുകാരണമാകട്ടെ ജയറാം നായകനായി പുറത്തിറങ്ങിയ നായിക എന്ന ജയരാജ് ചിത്രവും. വടക്കന്‍പാട്ട് സിനിമകളിലൂടെ മലയാള സിനിമാപ്രേക്ഷകരുടെ ഹരമായി മാറിയ പഴയകാല നടി വിജയശ്രീയുടെ മരണം കൊലപാതകമാണെന്ന് സ്ഥാപിക്കുന്നതാണ് ജയരാജിന്റെ സിനിമയെന്നാണ് ഒരു വിഭാഗം ഈരോപിക്കുന്നത്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് മുപ്പത്തിയൊന്നാമത്തെ വയസ്സില്‍ വിജയശ്രീ ആത്മഹത്യ ചെയ്തുവെന്നാണ് ഇതുവരെ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ അവര്‍ എന്തിന് ആത്മഹത്യ ചെയ്തു എന്നത് ഇനിയും പുറത്തു വരാത്ത കാര്യമാണ്.



ജയശ്രീയുടെ മരണകാരണം ഇന്നും ദുരൂഹമായി തുടരുമ്പോഴാണ് തന്റെ പുതിയ ചിത്രമായ 'നായിക'യിലൂടെ ജയരാജ് വിജയശ്രീ കൊല്ലപ്പെട്ടതാണെന്ന് സ്ഥാപിക്കുന്നത്. വിജയശ്രീയുടെ മരണത്തെ മുഖ്യപ്രമേയമാക്കി എടുത്തിരിക്കുന്ന സിനിമയിലൂടെ മലയാള സിനിമയിലെ കാരണവസ്ഥാനത്തുള്ള ചിലരെ പ്രതികളാക്കിയും ചിത്രീകരിച്ചിരിക്കുന്നു. മറ്റു പേരിലാണെങ്കിലും ചിത്രത്തിലെ നിര്‍മ്മാതാവ് സംസാരിക്കുന്നതും ചലിക്കുന്നതും കുഞ്ചാക്കോയുടെയും നവോദയ അപ്പച്ചന്റെയും രൂപഭാവങ്ങളിലാണ്. എഴുപതുകളില്‍ മലയാള സിനിമയിലെ മദാലസ നടിയായിരുന്നു വിജയശ്രീ. പ്രേംനസീറുമൊത്ത് അവരഭിനയിച്ച നിരവധി സിനിമകള്‍ വന്‍ വിജയം വരിച്ചു. ഉദയായുടെ ബാനറില്‍ കുഞ്ചാക്കോ സംവിധാനം ചെയ്ത സിനിമകളായിരുന്നു അവയില്‍ മിക്കവയും. അക്കാലത്ത് മലയാള സിനിമയിലെ പ്രധാന ബാനറുകളായ മെരിലാന്റും ഉദയയും നിര്‍മ്മിക്കുന്ന സിനിമകളാണ് പുറത്തു വന്നുകൊണ്ടിരുന്നത്. അവര്‍ തമ്മിലുള്ള മത്സരവും രൂക്ഷമായിരുന്നു.



മാദക സൗന്ദര്യത്തിലൂടെ പ്രേക്ഷകരെ ആകര്‍ഷിച്ച വിജയശ്രീ അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളായി. അങ്കത്തട്ട്, ആരോമലുണ്ണി, പൊന്നാപുരംകോട്ട തുടങ്ങിയ ചിത്രങ്ങളൊക്കെ ഈ ഗണത്തില്‍ പെട്ടവയാണ്. പൊന്നാപുരം കോട്ട സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് വിജശ്രീയുടെ മരണത്തിന് കാരണമായതെന്നാണ് ജയരാജിന്റെ പുതിയ സിനിമ 'നായിക'യില്‍ പറയുന്നത്. ചിത്രത്തില്‍ പ്രേംനസീറും ഷീലയും അപ്പച്ചനും സത്യനും കുഞ്ചാക്കോയും എല്ലാവരും കഥാപാത്രങ്ങളാകുന്നു. പേരുകളില്‍ വ്യത്യാസമുണ്ടെങ്കിലും രൂപത്തിലും ഭാവത്തിലും സംസാരത്തിലുമെല്ലാം ജീവിച്ചിരുന്ന താരങ്ങളെയും സിനിമാ പ്രവര്‍ത്തകരെയും അനുസ്മരിപ്പിക്കുന്നു. ജയറാം അവതരിപ്പിക്കുന്ന സിനിമാ നടന്‍ സംസാരിക്കുന്നതും ചലിക്കുന്നതും പ്രേംനസീറായിട്ടാണ്. സിനിമാ മേഖലയിലെ പരസ്യമായ രഹസ്യം പ്രേംനസീര്‍ഷീല പ്രണയവും സിനിമയുടെ ഇതിവൃത്തമാകുന്നുണ്ട്. വിജയശ്രീയെ വേണിയെന്ന കഥാപാത്രമായാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. പൊന്നാപുരംകോട്ട കുന്നത്തൂര്‍ കോട്ടയുമാകുന്നു.



സിനിമയുടെ നിര്‍മ്മാതാവിന്റെ വേഷത്തിലെത്തുന്ന സിദ്ധിക്കിന്റെ പേര് സ്റ്റീഫന്‍ എന്നാണെങ്കിലും നടപ്പും ഭാവവും സംസാരവും നവോദയ അപ്പച്ചന്റേതിനു സമാനം. അപ്പച്ചന്‍ സിദ്ധിക്കിലേക്ക് പരകായ പ്രവേശം ചെയ്തതുപോലെ. ജീവിതം കുഞ്ചാക്കോയുടേതിനും. പൊന്നാപുരംകോട്ട സിനിമയുടെ ചിത്രീകരണവേളയില്‍ വിജയശ്രീയുടെ നീരാട്ട് രംഗങ്ങള്‍ ക്യാമറയിലാക്കുമ്പോള്‍ അവരുടെ വസ്ത്രം ഒഴുക്കില്‍ പെട്ടത് വിവാദമായിരുന്നു. അത് കുഞ്ചാക്കോ ചിത്രീകരിച്ചെന്നും വിജയശ്രീ അതില്‍ പ്രകോപിതയായെന്നുമുള്ള വാര്‍ത്തകള്‍ അന്നുതന്നെ വിവാദത്തിന് വഴിവച്ചിരുന്നു. പിന്നീട് ആ രംഗങ്ങള്‍ സിനിമയിലും വന്നു. ഇപ്പോള്‍ വ്യാപകമായി വിജയശ്രീയുടെ അന്നത്തെ വിവാദ നീരാട്ട് രംഗങ്ങള്‍ യു ട്യൂബിലൂടെയും മൊബെയില്‍ ഫോണിലൂടെയും പ്രചരിക്കുന്നുണ്ട്. അന്ന് ആ രംഗങ്ങള്‍ കാട്ടി സിനിമയുടെ നിര്‍മ്മാതാവ് വിജയശ്രീയെ ബ്ലാക്‌മെയില്‍ ചെയ്‌തെന്നും തന്റെ ഇംഗിതത്തിന് അവരെ ഉപയോഗിച്ചെന്നുമാണ് 'നായിക'യില്‍ പറയുന്നത്.



നിര്‍മ്മാതാവിന്റെ തനി സ്വഭാവം നാട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ മേക്കപ്പ്മാന്റെ സഹായത്തോടെ നടിയെ ലിപ്സ്റ്റിക്കില്‍ സയനയ്ഡ് തേച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പറയുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം മരണത്തിന്റെ യഥാര്‍ത്ഥ വസ്തുത മേക്കപ്പ്മാന്റെ കുമ്പസാരത്തിലൂടെ പുറത്തുവരുമ്പോള്‍ ജെ.സി ഡാനിയേല്‍ പുരസ്‌കാരത്തിന് അര്‍ഹനായ(ചിത്രത്തില്‍ എം.സി.ഡാനിയേല്‍) സംവിധായക നിര്‍മ്മാതാവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നു. പ്രത്യക്ഷമായി തന്നെ ജെ.സി ഡാനിയേല്‍ പുരസ്‌കാര ജേതാവും മലയാള സിനിമയുടെ അധുനിക വല്‍ക്കരണത്തിന് വിത്തുപാകുകയും നിരവധി നല്ല സിനിമകള്‍ മലയാളിക്കു സമ്മാനിക്കുകയും ചെയ്ത നവോദയ അപ്പച്ചനെയും ഒപ്പം കുഞ്ചാക്കോയെയും വിജയശ്രീയുടെ മരണവുമായി ബന്ധപ്പെടുത്തി ആക്ഷേപിക്കുകയാണ് ചെയ്യുന്നത്.



പൊന്നാപുരം കോട്ടയുടെ സംവിധായകന്‍ കുഞ്ചാക്കോയായിരുന്നെങ്കിലും നായികയില്‍ അത് അപ്പച്ചനായിട്ടാണ് അവതരിപ്പിക്കുന്നത്. ഇതോടെ 1974 മാര്‍ച്ച് 17ന് ലോകത്തോടു വിടപറഞ്ഞ വിജയശ്രീയുടെ മരണം വീണ്ടും വിവാദമാകുന്നു. മരിച്ചു പോയ പല നടിമാരുടെയും മരണം കൊലപാതകങ്ങളാണെന്ന സൂചനയും ചിത്രം നല്‍കുന്നുണ്ട്. ദീദി ദാമോദരന്റെ തിരക്കഥയെ ആസ്പദമാക്കിയാണ് ജയരാജ് സിനിമ ചെയ്തിരിക്കുന്നത്. സിനിമാ മേഖലയിലെ പ്രതിസന്ധിയും സമരങ്ങളും കാരണം പൂര്‍ത്തിയാക്കി മൂന്നു മാസത്തോളം പെട്ടിയില്‍ വച്ച ശേഷമാണ് കഴിഞ്ഞ ദിവസം സിനിമ റിലീസ് ചെയ്തത്. തോമസ് ബഞ്ചമിനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. മലയാള സിനിമയുടെ ആദ്യകാല നായികയുടെ കഥയാണ് സിനിമയിലൂടെ പറയുന്നതെന്നാണ് സിനിമയ്ക്ക് നല്‍കി വരുന്ന പരസ്യംതന്നെ. 1974 മാര്‍ച്ച് 17നാണ് വിജയശ്രീ മരണമടയുന്നത്.



കെ പി കൊട്ടാരക്കര നിര്‍മ്മിച്ച് ശശികുമാര്‍ സംവിധാനം ചെയ്ത 'രക്തപുഷ്പം' എന്ന ചിത്രത്തോടെയാണ് മലയാള സിനിമ വിജയശ്രീയെ ശ്രദ്ധിച്ചത്. ഗ്‌ളാമര്‍ നര്‍ത്തകിയെന്നും, സെക്‌സ് ബോംബ് എന്നുമുള്ള പേരുകളില്‍ നിന്നും വിജയശ്രീ രക്ഷനേടാന്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് സ്വര്‍ഗ്ഗപുത്രി, ജീവിക്കാന്‍ മറന്നു പോയ സ്ത്രീ, യൗവനം, ആദ്യത്തെ കഥ തുടങ്ങിയ ചിത്രങ്ങളിലഭിനയിച്ചത്. നല്ല അഭിനേത്രി എന്ന പേരും നേടിയശേഷമാണ് അവരുടെ ദുരൂഹമരണം. നസീമ എന്നായിരുന്നു വിജയശ്രീയുടെ യഥാര്‍ഥ പേര്. നിത്യ ഹരിത നായകനായ പ്രേംനസീറുമൊത്ത് ഒട്ടേറെ ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു. പോസ്റ്റുമാനെ കാണ്മാനില്ല, അജ്ഞാതവാസം, മറവില്‍ തിരിവ് സൂക്ഷിക്കുക, ലങ്കാദഹനം, പൊന്നാപുരം കോട്ട, പത്മവ്യൂഹം, പഞ്ചവടി, ആരോമലുണ്ണി, സംഭവാമി യുഗേ യുഗേ തുടങ്ങിയ ഹിറ്റു ചിത്രങ്ങളില്‍ നസീര്‍വിജയശ്രീ ജോഡി ഒന്നിച്ചു.



ജയരാജിന്റെ ചിത്രമാകട്ടെ ഗ്രേസി (ശാരദ) എന്ന പഴയകാല നായിക ഇന്ന് മനോനില തന്നെ താറുമാറായി വീട്ടില്‍ ആരാലും ഓര്‍മിക്കപെടാതെ ഏകാന്തവാസത്തില്‍ കഴിയുന്നിടത്തുനിന്നാണ് തുടങ്ങുന്നത്. സഹായികളായി പഴയ ഡാന്‍സ് മാസ്റ്റര്‍ രംഗപാണിയും (ജഗതി ശ്രീകുമാര്‍) സീസ്റ്റയും (കെ.പി.എ.സി ലളിത)യും മാത്രമാണുള്ളത്. ഇപ്പോഴും 70 കളിലോ എണ്‍പതുകളിലോ ആണ് ഗ്രേസിയമ്മയുടെ ഓര്‍മകള്‍, അതിനുമപ്പുറം കാലം സഞ്ചരിച്ചതോ തന്റെ ഇന്നത്തെ അവസ്ഥയോ അവര്‍ക്ക് തിട്ടവുമില്ല. ഈയവസരത്തിലാണ് അലീന (മമ്ത മോഹന്‍ദാസ്) ഗ്രേസിയെക്കുറിച്ചൊരു ഡോക്യുമെന്ററി നിര്‍മിക്കാനായി എത്തുന്നത്. അങ്ങനെ പറഞ്ഞ് ചെന്നാല്‍ സമ്മതിക്കില്ലെന്ന് മനസിലാക്കി പുതിയ സിനിമ സംവിധാനം ചെയ്യുകയാണെന്നും ഗ്രേസിയാണ് നായികയെന്നും പറയുന്നു. പിന്നീടങ്ങോട്ട് ഗ്രേസിയുമായി അടുത്ത് അവരുടെ ഓര്‍മകള്‍ ഉണര്‍ത്തി അറിയാത്തതും പറയാത്തതുമായ പഴയ കഥകളും രഹസ്യങ്ങളും തെരയുകയാണ് അലീന.



കൃത്യമായ ഒരു ദിശാബോധം ഒരിക്കലും 'നായിക'ക്ക് നല്‍കാന്‍ ദീദി ദാമോദരന്റെ തിരക്കഥക്കായിട്ടില്ല. ഗ്രേസിയെന്ന നായികയുടെ പഴയകാലവും ജീവിതദുരന്തവുമാണ് പ്രധാന പ്രമേയമെങ്കിലും ഈ കഥകള്‍ക്ക് ഒരിക്കലും പ്രേക്ഷകരുടെ മനസ് കീഴടക്കാന്‍ കഴിയുന്നില്ല. ഗ്രേസിയുടെ കാമുകനായ അക്കാലത്തെ സൂപ്പര്‍സ്റ്റാര്‍ ആനന്ദിന്റെ (ജയറാം) ജീവിതദുരന്തവും കാഴ്ചക്കാരില്‍ ഒരു ചലനവുമുണ്ടാക്കില്ല. ഇതിനിടയിലാണ് ഗ്രേസിയുടെ വളര്‍ത്തുമകള്‍ വാണി (സരയു)യുടെ മരണത്തിന്റെ ഉപകഥ. അലസമായ തിരക്കഥയും സംവിധാനവും മൂലം ഒരുഘട്ടത്തിലും കഥയുടെ ആഴത്തിലേക്കിറങ്ങിച്ചെല്ലാന്‍ 'നായിക'ക്കാവുന്നില്ല. ശാരദ ഒരിടവേളക്ക് ശേഷം മലയാളത്തില്‍ പ്രധാന കഥാപാത്രമായെത്തിയെങ്കിലും അവരുടെ കഴിവുകള്‍ കൃത്യമായി സ്‌ക്രീനിലെത്തിക്കുന്നതില്‍ സംവിധായകന്‍ പരാജയമാണ്.



ജയറാമിന് ഫ്‌ലാഷ് ബാക്കുകളില്‍ വന്ന് നസീറിനെ അനുസ്മരിപ്പിക്കുന്ന മിമിക്രി പ്രകടനം നടത്താനേ അവസരം നല്‍കിയിട്ടുമുള്ളൂ. രൂപം കൊണ്ട് ശാരദയുടെ ചെറുപ്പം അവതരിപ്പിക്കാന്‍ പത്മപ്രിയ നല്ല തെരഞ്ഞെടുപ്പായിരുന്നെങ്കിലും അവര്‍ക്കും കാര്യമായി ചെയ്യാനൊന്നുമില്ല. ആദ്യാവസാനം ഗ്രേസി എന്ന കഥാപാത്രത്തിനൊപ്പമുണ്ട് എന്നതാണ് മമ്തയുടെ അലീന എന്ന കഥാപാത്രത്തിനുള്ള പ്രത്യേകത. സംവിധായക പത്‌നിയായ സബിതയും അലീനയുടെ സുഹൃത്തായി അഭിനയിച്ചിട്ടുണ്ട്. രൂപം കൊണ്ട് പഴയ കാല നിര്‍മാതാവിനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമായി മാറാന്‍ സിദ്ദിഖിന് കഴിഞ്ഞിട്ടുണ്ട്. കാലങ്ങള്‍ക്ക് ശേഷം എം.കെ അര്‍ജുനന്‍ ശ്രീകമാരന്‍ തമ്പി ടീം ഒരുക്കിയ ഗാനങ്ങളാണ് ചിത്രത്തില്‍ പറയാനുള്ള മികവ്. ഇതേ ടീമിന്റെ പഴയകാല ഹിറ്റ് 'കസ്തൂരി മണക്കുന്നല്ലോ..' 'നായിക'യില്‍ പുനരവതരിപ്പിച്ചിട്ടുമുണ്ട്.


കടപ്പാട് : ഡെയ്ലി മലയാളം

Friday, August 26, 2011

റീമേക്കുകൾക്ക് പിന്നാലെ പായുന്ന മലയാള സിനിമകൾ


നിരവധി റീമേക്കുകള്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ മലയാളത്തില്‍ ഉണ്ടായെങ്കിലും രണ്ടു സൂപ്പര്‍സ്റ്റാറുകളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഒരു വമ്പന്‍ ഹിറ്റ് സിനിമ അതേ സൂപ്പര്‍ സ്റ്റാറുകളെ വച്ചു തന്നെ വീണ്ടും നിര്‍മ്മിക്കുന്നു എന്ന അപൂര്‍വതയാണ് ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ മോഹന്‍ലാല്‍ - സുരേഷ് ഗോപി കൂട്ടുകെട്ടിന്റെ എക്കാലത്തേയും വലിയ ഹിറ്റായ രാജാവിന്റെ മകന്‍നിലൂടെ ഉണ്ടാവുന്നത്.

പഴയ രാജാവിന്റെ മകനിലെ വെറും സ്പിരിറ്റ് കള്ളക്കടത്തുകാരനില്‍ നിന്ന് മദ്യരാജാവായി മോഹന്‍ലാലിന്റെ വിന്‍സന്റ് ഗോമസ് പുതിയ രാജാവിന്റെ മകനില്‍ മാറുമ്പോള്‍ സുരേഷ് ഗോപിയുടെ കുമാര്‍ എന്ന കഥാപാത്രം എയര്‍ക്രാഫ്‌റ്റ് സ്വന്തമായുള്ള കൊമേഴ്‌സ്യല്‍ പൈലറ്റാണ്. ആദ്യ സിനിമ തമ്പി കണ്ണന്താനം തന്നെയാണ് നിര്‍മ്മിച്ചതെങ്കില്‍ പുതിയ രാജാവിന്റെ മകന്‍ മോഹന്‍ലാലാണ് നിര്‍മ്മിക്കുക. നായിക കഥാപാത്രമായ ആന്‍സിയുടെ കാര്യത്തില്‍ മാത്രമാണ് മാറ്റം ഉണ്ടാവുന്നത്. ആദ്യ ചിത്രത്തില്‍ അഭിനയിച്ച അംബികയ്ക്ക് പകരം പുതിയ നായികയായി ആദ്യ പരിഗണന അസിന്‍ ആണ് ഒപ്പം വിദ്യാ ബാലനേയും പരിഗണിക്കുന്നുണ്ട്.ഡെന്നീസ് ജോസഫ് പൂര്‍ത്തിയാക്കിയ തിരക്കഥ,സംവിധായകന്‍ തമ്പി കണ്ണന്താനവും മോഹന്‍ലാലും സുരേഷ് ഗോപിയും അംഗീകരിച്ചു കഴിഞ്ഞു. ഒപ്പം അതേ സംവിധായകനും തിരക്കഥാകൃത്തും ഒത്തുചേരുന്ന അപൂര്‍വ സംഗമവും ഈ ചിതത്തിൽ കാണാം.


എം.ടിയുടെ തിരക്കഥയില്‍ തയ്യാറായ നീലത്താമര വീണ്ടുമെത്തിയതോടെയാണ് മലയാളത്തില്‍ റീമേക്ക് തരംഗം തുടങ്ങിയത്. തൊട്ടുപിന്നാലെ രതിനിര്‍വേദം എത്തി. മലയാള സിനിമാ ചരിത്രത്തില്‍ ഒരു കാലത്ത് കൊടുങ്കാറ്റുയര്‍ത്തിയ സിനിമയാണ് ഭരതന്റെ 'രതിനിര്‍വ്വേദം'. പത്മരാജന്റെ തിരക്കഥയിലൊരുങ്ങിയ ഈ സൂപ്പര്‍ ഹിറ്റ് ചിത്രം വീണ്ടുമൊരുക്കിയത് രേവതി കലാമന്ദിര്‍ ആയിരുന്നു. ആദ്യ ചിത്രത്തിൽ ജയഭാരതി അഭിനയിച്ച വേഷം വീണ്ടുമവതരിപ്പിച്ചത് ശ്വേതാമേനോനാണ്. കൗമാരക്കാരനായ പപ്പുവിന്റെ മനസ്സില്‍ രതിയുടെ കടന്നുവരുന്ന രതിച്ചേച്ചിയുടെ കഥ സൂപ്പര്‍ഹിറ്റായിത്തന്നെ ഓടികൊണ്ടിരിക്കുകയാണിപ്പോഴും.


ഈ ചിത്രങ്ങൾ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ച സുരേഷ് കുമാർ വീണ്ടും വരുന്നുണ്ട് മറ്റൊരു റീമേക്കുമായി.മുപ്പത്തിയേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രശസ്ഥ സംവിധായകന്‍ കെ.എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ചട്ടക്കാരിക്കാണ് സുരേഷ്‌കുമാര്‍ വീണ്ടും അഭ്രപാളിയിലെത്തിക്കുവാൻ ശ്രമിക്കുന്നത്.ലക്ഷ്മിയായിരുന്നു ചട്ടക്കാരിയിലെ നായിക.ജൂലി എന്ന പേരില്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യപ്പെട്ടപ്പോഴും നായിക ലക്ഷ്മി തന്നെയായിരുന്നു. അക്കാലത്ത് മലയാളിക്ക് അത്ര പരിചയമില്ലാത്ത ഒരു ജീവിത ശൈലിയാണ് ഈ ചിത്രം കാണിച്ചുകൊടുത്തത്. മുട്ടോളമെത്താത്ത സ്ളീവ്ലെസ് ഫ്രോക്കും മംഗ്ലീഷിൽ സംസാരിക്കുന്ന ജൂലി എന്ന ആംഗ്‌ളോ ഇന്‍ഡ്യന്‍ പെണ്‍കുട്ടിയുടെ ജീവിത കഥയായിരുന്നു ചട്ടക്കാരിയുടെ ഇതിവൃത്തം. സേതുമാധവന്റെ മകന്‍ സന്തോഷ് സേതുമാധവനെയാണ് ഈ ചിത്രം സംവിധാനം ചെയ്യാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്.


'ഒരു സി ബി ഐ ഡയറിക്കുറിപ്പ്', 'ജാഗ്രത', 'സേതുരാമയ്യര്‍ സിബിഐ', 'നേരറിയാന്‍ സി ബി ഐ' എന്നീ ചിത്രങ്ങള്‍ക്കു ശേഷം സേതുരാമയ്യരെ നായകനാക്കി പുതിയൊരു ചിത്രത്തിന്റെ ആലോചനയിലാണ് കെ മധുഎസ് എന്‍ സ്വാമി ടീം. ഈ ചിത്രം പൂര്‍ത്തിയായാല്‍ ഒരു കഥാപാത്രത്തെ നായകനാക്കി ഒരുക്കുന്ന അഞ്ചാമത്തെ ചിത്രമെന്ന അത്യപൂര്‍വ്വ റിക്കാര്‍ഡാവും ഈ സി ബി ഐ ചിത്രം. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ്‌രഞ്ജി പണിക്കര്‍ ടീം ഒന്നിക്കുന്ന 'ദ കിംഗ് ആന്റ് കമ്മീഷണറാ'ണ് മറ്റൊരു ചിത്രം. മെഗാഹിറ്റായ 'ദ കിംഗി'നുശേഷമാണ് ഇവര്‍ വീണ്ടും ഒന്നിക്കുന്നത്. 'കിംഗി'ലെയും 'കമ്മീഷണറി'ലെയും സൂപ്പര്‍ ഹിറ്റ് കഥാപാത്രങ്ങളായ തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സിനെയും കമ്മീഷണര്‍ ഭരത് ചന്ദ്രനെയും ഒന്നിപ്പിക്കുന്നതിലൂടെ മറ്റൊരു വെടിക്കെട്ട് ഹിറ്റിനാണ് ഷാജി കൈലാസ് ശ്രമം നടത്തുന്നത്. കമ്മീഷണര്‍ റോളില്‍ പൃഥ്വി രാജ് അഭിനയിക്കുമെന്നാണ് കേട്ടിരുന്നതെങ്കിലും ഇപ്പോള്‍ സുരേഷ് ഗോപി തന്നെ കമ്മീഷണറായി എത്തുമെന്നാണ് അറിയുന്നത്.


അനന്തന്റെ മകന്‍ അര്‍ജ്ജുനായി സൂപ്പര്‍താരം മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച ചിത്രമായിരുന്ന 'നാടുവാഴികള്‍ '. ജോഷി സംവിധാനം ചെയ്ത ഈ ചിത്രത്തെ കാലാനുസൃതമായ മാറ്റങ്ങളോടെ വീണ്ടും അവതരിപ്പിക്കുകയാണ് ഷാജി കൈലാസ്. ലാല്‍ അഭിനയിച്ച കഥാപാത്രത്തെ യുവസൂപ്പര്‍താരം പൃഥി രാജാണ് അവതരിപ്പിക്കുന്നത്. മാളവിക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ് ചന്ദ്രകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. മികച്ച കോമഡി ചിത്രമായ 'മൂക്കില്ലാരാജ്യത്ത്' മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം കൂടിയായിരുന്നു. മുകേഷ്, സിദ്ധിഖ്, തിലകന്‍ എന്നിവരെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ച ഈ ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കാനുള്ള ശ്രമത്തിലാണ് സംവിധായകന്‍ താഹ.


തുളസീദാസ് സംവിധാനം ചെയ്ത 'മലപ്പുറം ഹാജി മഹാനായ ജോജി' എന്ന ചിത്രത്തിനും രണ്ടാം ഭാഗമൊരുക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നു വരുകയാണ്. തുളസീദാസ് തന്നെ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് 'മലപ്പുറം ജോജി മഹാനായ ഹാജി' എന്നാണ് പേര്. രാജന്‍ കിരിയത്ത് തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. പത്മരാജന്‍ സംവിധാനം ചെയ്ത മനോഹര ചിത്രമായ 'അരപ്പെട്ട കെട്ടിയ ഗ്രാമത്തിലും' വീണ്ടും ഒരുക്കാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. നല്ല സിനിമയെ സ്‌നേഹിക്കുന്ന ഒരു കൂട്ടം വിദേശ മലയാളികളാണ് ഈ ചിത്രം പുനര്‍നിര്‍മ്മിക്കാന്‍ മുന്നോട്ട് വന്നിട്ടുള്ളത്. എന്നാല്‍ ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായ സഖറിയയെ ആര് അവതരിപ്പിക്കും എന്നത് ഇപ്പോഴും സംശയത്തിലാണ്. പഴയ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. സഖറിയയെ ഒരിക്കല്‍ കൂടി അവതരിപ്പിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് മമ്മൂട്ടി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടിയെ ലഭിച്ചില്ലെങ്കില്‍ പൃഥ്വിരാജോ, റഹ്മാനോ ആയിരിക്കും ഈ കഥാപാത്രത്തെ അവതരിപ്പിക്കുക. രഞ്ജിത്തായിരിക്കും സംവിധായകന്‍ .


മുപ്പത് വർഷം മുൻപ് ഭരതന്‍ സംവിധാനം ചെയ്ത ശ്രദ്ധേയമായ ഒരു ചിത്രമായിരുന്നു 'നിദ്ര'. മനുഷ്യ മനസ്സുകളുടെ ഉള്‍പ്പടര്‍പ്പുകളിലേക്ക് സഞ്ചരിച്ച ഈ ചിത്രം വീണ്ടുമൊരുക്കാന്‍ തയ്യാറെടുക്കുന്നത് ഭരതന്റെ മകനായ സിദ്ധാര്‍ത്ഥാണ്. ഒരു കച്ചവട സിനിമ എന്നതിനപ്പുറം ഏറെ വേറിട്ട കാഴ്ചകളൊരുക്കിയ ചിത്രം കൂടിയായിരുന്നു 'നിദ്ര'. ഇതേ പേരില്‍ തന്നെയാണ്‌ ഈ ചിത്രം വീണ്ടുമൊരുക്കുന്നത്. മാനസിക വിഭ്രാന്തിയുള്ള യുവാവിനെ വിവാഹവും തുടര്‍ന്നുള്ള കുടുംബജീവിതവുമായിരുന്നു നിദ്രയിലെ കഥ.


കൂടാതെ ഇരുപത്തിയൊമ്പത് വർഷങ്ങൾക്ക് മുൻപ് മമ്മുട്ടി ആദ്യമായി നായകനായ 'തൃഷ്ണ' എന്ന ചിത്രം പുനര്‍നിര്‍മ്മിക്കുന്നു.പൃ­ഥ്വി­രാ­ജി­നെ നാ­യ­ക­നാ­ക്കി തൃ­ഷ്ണ വീ­ണ്ടും നിര്‍­മി­ക്കാ­നു­ള്ള നീ­ക്കം നട­ന്നിരുന്നു. ഇത­റി­ഞ്ഞ ­മ­മ്മൂ­ട്ടി­ തനി­ക്കു തന്നെ ആ കഥാ­പാ­ത്ര­ത്തെ ചെ­യ്യാ­നു­ള്ള താ­ല്പ­ര്യം നിര്‍­മാ­താ­ക്ക­ളെ അറിയിച്ചിട്ടുണ്ടെന്നും കേൾക്കുന്നുണ്ട്.മ­മ്മൂ­ട്ടി­ക്കു വള­രെ പ്രി­യ­പ്പെ­ട്ട കഥാ­പാ­ത്ര­മാ­ണു തൃഷ്ണ­യി­ലേ­ത്. ഈ കഥാ­പാ­ത്ര­ത്തെ ഒരി­ക്കല്‍­ക്കൂ­ടി ചെ­യ്യാന്‍ അവ­സ­രം കി­ട്ടി­യി­രു­ന്നെ­ങ്കി­ലെ­ന്ന് പല­വ­ട്ടം അദ്ദേ­ഹം പറ­ഞ്ഞി­ട്ടു­മു­ണ്ട്. ആദ്യം ബാ­ബു നമ്പൂ­തി­രി അഭി­ന­യി­ച്ചു­ തു­ട­ങ്ങിയ ആ വേ­ഷം സവിധായകനായ ഐ. വി.ശശി­ക്കു തൃ­പ്തി­യാ­കാ­തെ മറ്റൊ­രു നട­നെ തേ­ടി­യ­പ്പോ­ഴാ­ണ് മമ്മൂ­ട്ടി­ക്കു നറു­ക്കു­വീ­ണ­ത്.


റീമേക്കുകളാണെങ്കിലും പഴയ ചിത്രത്തിന്റെ നിലവാരത്തിലേക്ക് അത് ഉയര്‍ന്നിട്ടില്ലെങ്കില്‍ പ്രേക്ഷകര്‍ ചിത്രത്തെ തിരസ്‌ക്കരിക്കും. എളുപ്പ വഴിയില്‍ സൂപ്പര്‍ ഹിറ്റുണ്ടാക്കാന്‍ ഇറങ്ങിത്തിരിക്കുന്നവര്‍ ഈ പാഠം നന്നായി പഠിക്കണം. 'ഇരുപതാം നൂറ്റാണ്ടി'ലെ ജാക്കിയെ 'സാഗര്‍ ഏലിയാസ് ജാക്കി റീലോഡ്' ആയി വീണ്ടുമവതരിപ്പിച്ചപ്പോഴുണ്ടായ അനുഭവം എല്ലാവര്‍ക്കും പാഠമാവണം. 'ജൂനിയര്‍ മാന്‍ഡ്രേക്കി'ന്റെ തുടര്‍ച്ചയായി വന്ന 'സീനിയര്‍ മാന്‍ഡ്രേക്കി'നും 'കാസര്‍ക്കോട് കാദര്‍ഭായി'യുടെ തുടര്‍ച്ചയായ 'എഗെയ്ന്‍ കാസര്‍ക്കോട് കാദര്‍ഭായി'ക്കും ഇതേ അനുഭവം തന്നെയായിരുന്നു.അതുപോലെ പതിനെട്ട് വര്‍ഷം മുന്‍പ് സൂപ്പര്‍ ഹിറ്റ് ആയ ഉപ്പുകണ്ടം ബ്രദേഴ്സ് വീണ്ടും വന്നപ്പോൾ പഴയ വിജയം കാണുവാനുമായില്ല.'ഇന്‍ ഹരിഹര്‍ നഗറി'ലെ നാല്‍വര്‍ സംഘം 'ഇന്‍ഗോസ്റ്റ് ഹൗസി'ലെത്തിയപ്പോള്‍ പ്രേക്ഷകരില്‍ മടുപ്പുളവാക്കിയിരുന്നു.





അതു പോലെ ഇരുപത്തിമൂന്ന് വര്‍ഷങ്ങൾക്ക് മുമ്പ് സിബി മലയില്‍ സംവിധാനം ചെയ്ത 'ആഗസ്റ്റ് 1'. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ഈ ചിത്രത്തില്‍ ക്രൈംബ്രാഞ്ച് ഓഫീസര്‍ പെരുമാളായി തിളങ്ങിയത് മമ്മൂട്ടിയാണ്. ഈ കഥാപാത്രത്തെയാണ് ഷാജി കൈലാസ് വീണ്ടും അവതരിപ്പിച്ചത്. പുതിയൊരു ദൗത്യവുമായെത്തുന്നെ പെരുമാളിനെ 'ആഗസ്റ്റ് 15' എന്ന പുതിയ ചിത്രത്തില്‍ പ്രേക്ഷകര്‍ക്കു കണ്ടു. 'ദ്രോണ' എന്ന പരാജയത്തിന് ശേഷം ഷാജി കൈലാസിന്റെയും നിര്‍മ്മാതാവ് എം മണിയുടെയും പ്രതീക്ഷയോടെ എടുത്ത ഈ ചിത്രവും പരാജയമായിരുന്നു.മോഹന്‍ലാലും പ്രിയയും മുഖ്യവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട 'നിന്നിഷ്ടം എന്നിഷ്ടം' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'നിന്നിഷ്ടം എന്നിഷ്ടം 2' ന്റെ സംവിധാനം ആലപ്പി അഷ്‌റഫ് ആയിരുന്നു. ഈ ചിത്രത്തില്‍ സുരേഷ് നായര്‍ , സുനിത, അച്ചൂട്ടി എന്നിവരാണ് മുഖ്യവേഷത്തില്‍ അഭിനയിച്ചത്.ഈ ചിത്രവും പരാജയമായിരുന്നു.അതുപോലെ 'കീര്‍ത്തി ചക്ര'യിലെ മേജര്‍ മഹാദേവന് 'കാണ്ഢഹാറി'ല്‍ നല്ല സ്വീകരണമല്ല കിട്ടിയത്.





പുതിയ കഥ പറയുന്നതിനേക്കാള്‍ നഷ്ട സാധ്യത കുറവാണ് ഇത്തരം റീമേക്കുകള്‍ക്ക് എന്ന ചിന്തയാണ് പലരേയും റീമേക്കിലേക്ക് നടത്തുന്നത്.എന്നാൽ പ്രേക്ഷക മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു കഴിഞ്ഞ കഥയും കഥാപാത്രങ്ങളെയും വീണ്ടും അവതരിപ്പിക്കുന്നത് സൂക്ഷിച്ചുവേണം എന്ന് ചില അനുഭവങ്ങളുടെ വെളിച്ചത്തില്‍ എല്ലാവരും പഠിക്കേണ്ടിയിരിക്കുന്നു.